തിരുവനന്തപുരം: കാര്യവട്ടം ക്യമ്പസിലെ ഇടിമുറി മര്‍ദ്ദനത്തിൽ കെഎസ്‌യുവിൻ്റെ ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. വിസിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിൽ ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ഇരയായ കെഎസ്‌യു നേതാവ് സാൻജോസിനെ മുറിയിൽ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടിൽ പറയുന്നത്.
കാര്യവട്ടം ക്യാമ്പസിലെ മെൻസ് ഹോസ്റ്റലിലെ 121ാം നമ്പര്‍ മുറി ഒരു റിസര്‍ച്ച് സ്കോളര്‍ക്ക് അനുവദിച്ചതാണ്. ഈ വിദ്യാര്‍ത്ഥി സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നതിൻ്റെ തലേദിവസം ഈ റിസര്‍ച്ച് സ്കോളര്‍ ഇവിടെ നിന്ന് പോയിരുന്നു. സംഘര്‍ഷം നടന്ന ദിവസം മുറി അടഞ്ഞുകിടക്കുകയായിരുന്നു. ക്യാമ്പസിൽ കെഎസ്‌യുവിൻ്റെയും എസ്എഫ്ഐയുടെയും വിദ്യാര്‍ത്ഥികൾ തമ്മിൽ സംഘര്‍ഷം ഉണ്ടായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ജോഫിൻ എന്നയാൾ ക്യാമ്പസിൽ പ്രവേശിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
വിദ്യാര്‍ത്ഥിനിയായ സഹോദരിയെ കാമ്പസിൽ എത്തിക്കാൻ വന്നതാണ് ജോഫിനെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ജോഫിനും സഹോദരിയും സാന്‍ജോസും ഒരു ബൈക്കിലാണ് ക്യാമ്പസിൽ എത്തിയത്. എന്നാൽ ക്യാമ്പസിൽ നിന്ന് തിരികെ പോകുമ്പോൾ മെൻസ് ഹോസ്റ്റലിന് സമീപത്ത് വച്ച് ജോഫിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു, ബൈക്കിൻ്റെ താക്കോൽ ഊരിയെടുത്തു. ഇതറിഞ്ഞാണ് സാൻജോസ് സ്ഥലത്ത് എത്തിയത്. പിന്നീട് ഇരു ഭാഗത്തും കൂടുതൽ പേരെത്തി. തര്‍ക്കം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. കെഎസ്‌യു നേതാവ് സാൻജോസിനും എസ്എഫ്ഐ പ്രവര്‍ത്തകൻ അഭിജിത്തിനും സംഘര്‍ഷത്തിൽ പരിക്കേറ്റു. നവാഗതരെ സ്വീകരിക്കുന്നതിന് തോരണം കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇതിനു മുൻപ് ഇരു കൂട്ടരും തമ്മിൽ തര്‍ക്കം ഉണ്ടായിരുന്നുവെന്നും നവഗാതരെ സ്വീകരിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.