തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ജൂലൈ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും. നിലവിൽ 27 ആർഡിഒമാരോ സബ്കലക്ടർമാരോ കൈകാര്യംചെയ്തിരുന്ന അപേക്ഷകൾ ജൂലൈ ഒന്നുമുതൽ 71 ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യാനാകും.
നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്ന നിർവചനത്തിൽ “ഡെപ്യൂട്ടി കലക്ടർ തസ്തികയിൽ താഴെയല്ലാത്ത, സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ’ എന്ന ഭേദഗതി നിലവിൽ വന്നതോടെയാണിത്.
ഡെപ്യൂട്ടി കലക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലർക്ക് തസ്തികകളും സൃഷ്ടിച്ചിരുന്നു. 123 സർവേയർമാരെ താൽക്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടു. ജൂലൈ ഒന്നുമുതൽ പുതിയ രീതി നടപ്പാക്കാനുള്ള സോഫ്‌റ്റ്‌വെയർ ക്രമീകരണവും ജീവനക്കാരുടെ നിയമനവും പൂർത്തിയായി.
തരംമാറ്റത്തിനായി ദിവസവും ലഭിക്കുന്ന നൂറുക്കണക്കിന് അപേക്ഷകൾ തിരക്കുമൂലം ആർഡിഒ ഓഫീസുകളിൽ കൈകാര്യം ചെയ്യാനാകുന്നില്ല. അതിന് നിയമപരമായ മുൻഗണന നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് തരംമാറ്റ നടപടികൾ ഓൺലൈനാക്കി. ഓൺലൈൻ വഴി 4,52,215 ലക്ഷം അപേക്ഷ ലഭിച്ചതിൽ ബുധൻവരെ 1,78,620 അപേക്ഷ തീർപ്പാക്കി.
ജീവനക്കാരുടെ അഭാവം പരിഹരിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 990 ജീവനക്കാരെ താൽക്കാലികമായി നിയമിക്കുകയും 340 വാഹനങ്ങൾ അനുവദിക്കുകയും ചെയ്‌തു. ഐടി ഉപകരണങ്ങൾക്കായി 5.99 കോടി രൂപ നൽകി.
779 ഓഫീസ് അസിസ്റ്റന്റുമാരെയും 243 ടൈപ്പിസ്റ്റുകളെയും വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പുനർവിന്യസിച്ചു. ഇതെല്ലാം പ്രയോജനപ്പെടുത്തിയാകും താലൂക്ക് അടിസ്ഥാനത്തിൽ തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുക.
‘നിലം’ എന്നത് ഭൂരേഖകളിൽ ‘പുരയിടം’ എന്ന് നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി മാറ്റുന്നതാണ് ഭൂമി തരംമാറ്റൽ. പണ്ടേതന്നെ പുരയിടമായ മാറിയ ഭൂമി രേഖകളിൽ നിലം എന്നാണുള്ളതെങ്കിൽ ഈ നടപടിവഴി അത് പുരയിടമാക്കും. തരംമാറ്റിയ ഭൂമി എന്നു രേഖപ്പെടുത്തിയാകും നൽകുക.