സെന്റ് ലൂസിയ: സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തിലും അനായാസ ജയം നേടി ഇന്ത്യ ടി20 ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ചു. സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ ഓസീസിനെതിരെ ഇന്ത്യയുടെ സമഗ്രാധിപത്യമാണ് കണ്ടത്. 24 റണ്‍സിനായിരുന്നു ജയം. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 205. ഓസ്‌ട്രേലിയ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 181.
തുടക്കത്തില്‍ വിരാട് കോഹ്ലിയെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. കോഹ്ലി അഞ്ച് പന്തില്‍ പൂജ്യത്തിന് പുറത്തായി. ഓസീസ് ബൗളര്‍മാരെ അറഞ്ചം പുറഞ്ചം പ്രഹരിച്ച് ഹിറ്റ്മാന്‍ നേടിയത് 41 പന്തില്‍ 92 റണ്‍സ്.
സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സെടുത്തു. ഋഷഭ് പന്ത്-14 പന്തില്‍ 15, ശിവം ദുബെ-22 പന്തില്‍ 28, ഹാര്‍ദ്ദിക് പാണ്ഡ്യ- പുറത്താകാതെ 17 പന്തില്‍ 27, രവീന്ദ്ര ജഡേജ-പുറത്താകാതെ അഞ്ച് പന്തില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.  ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും, മാര്‍ക്കസ് സ്‌റ്റോയിനിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 
43 പന്തില്‍ 76 റണ്‍സെടുത്ത ട്രാവിസ് ഹെഡ്, 28 പന്തില്‍ 37 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓസീസിന് വേണ്ടി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗ്, രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ബൗളിംഗ് മികവിന് മുന്നില്‍ ഓസീസ് തോല്‍വി സമ്മതിച്ചു. 
ഈ തോല്‍വിയോടെ ഓസീസിന്റെ നില പരുങ്ങലിലായി. നാളെ രാവിലെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ഓസ്‌ട്രേലിയക്ക് പുറത്താകേണ്ടി വരും. 

By admin

Leave a Reply

Your email address will not be published. Required fields are marked *