ഡല്‍ഹി: വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കാന്‍ യുജിസി ഒരുങ്ങുന്നു. ഈ അധ്യയന വര്‍ഷം (2024-25) തന്നെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതിന് അനുമതി നല്‍കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.
ജൂലൈ- ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നിങ്ങനെ അധ്യയനവര്‍ഷത്തില്‍ രണ്ടു ഘട്ടമായി പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാന്‍ കഴിഞ്ഞാല്‍ ബോര്‍ഡ് ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്നിവ മൂലം ജൂലൈ-ഓഗസ്റ്റ് സെഷനില്‍ സര്‍വകലാശാല പ്രവേശനം നഷ്ടമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.
ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സ്ഥിതി മാറും. വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന സര്‍വകലാശാല പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ സഹായകമാകും.
വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും. ബിരുദധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കാനും ഇത് വഴിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. അടിസ്ഥാന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് പദ്ധതി നടപ്പാക്കുകയെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *