മുംബൈ: ഇനി പഠനത്തിലും ഓപ്പൺ എഐയുടെ സപ്പോർട്ട്. സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ‘ചാറ്റ് ജിപിടി എഡ്യു’ ഓപ്പൺ എഐ അവതരിപ്പിച്ചു. ജിപിടി 4ഒയുടെ സാങ്കേതിക പിന്തുണയോട് കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാകും എന്നതാണ് പ്രധാന പ്രത്യേകത. ഡാറ്റ അനാലിസിസ്, വെബ് ബ്രൗസിങ്, ഡൊക്യുന്‍റ് സമ്മറൈസേഷൻ ഉൾപ്പടെയുള്ള ജോലികൾ ചെയ്യാനും ഇതിനാകും. മാത്രമല്ല, താങ്ങാനാകുന്ന വിലയാണ് ഇതിന് ഇട്ടിരിക്കുന്നത്. എൻർപ്രൈസസ് ലെവലിലുള്ള സെക്യൂരിറ്റിയും ചാറ്റ് ജിപിടി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓക്‌സ്‌ഫോർഡ് സർവകലാശാല, പെനിസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂൾ, ടെക്‌സാസ് സർവകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിൽ ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്‍റര്‍പ്രൈസ് പതിപ്പ് വിജയകരമായതിന് പിന്നാലെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ക്യാമ്പസുകളുടെ ദൈനംദിന പ്രവർത്തനങ്ങളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. ജിപിടി 4ഒയുടെ വിശകലന കഴിവുകളും, കോഡിങ്, ഗണിത ശാസ്ത്ര കഴിവുകളും ഇതിൽ ഉപയോഗിക്കാനാവും എന്ന പ്രത്യേകതയുണ്ട്. കൂടാതെ വെബ് ബ്രൗസിങ് സൗകര്യവുമുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തി രേഖകളുടെ സംഗ്രഹം തയ്യാറാക്കാനാകും. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേകം കസ്റ്റം ചാറ്റ് ജിപിടി പതിപ്പുകൾ നിർമ്മിക്കാനുമാകും. 50 ഭാഷകളാണ് ഇതിനെ സപ്പോർട്ട് ചെയ്യുക. എഐയുടെ സപ്പോർട്ടോടെ സർവകലാശാലകൾക്കും സ്‌കൂളുകൾക്കും മികച്ച വിദ്യാഭ്യാസം നല്‍കാനും ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഓപ്പൺ എഐയെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഇതിലുണ്ട് എന്നതും സവിശേഷതയാണ്.