ചെന്നൈ ∙ ലോഡ് വരവ് കുറഞ്ഞതോടെ നഗരത്തിൽ പച്ചക്കറി വില വർധിച്ചു. കടുത്ത വേനൽ കൃഷിയെ ബാധിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും കോയമ്പേട് മൊത്തവിതരണ കേന്ദ്രത്തിലേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞതാണ് തിരിച്ചടിയായത്. ബീൻസിന് കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയാണ് വില. വഴുതന, തക്കാളി, കാരറ്റ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, ഉള്ളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വിലയും കിലോയ്ക്ക് 10 മുതൽ 30 രൂപ വരെ വർധിച്ചു.
കോയമ്പേട് മാർക്കറ്റിൽ വില കുതിച്ചുയർന്നതോടെ നഗരത്തിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും വില കൂടി. രണ്ടോ മൂന്നോ ആഴ്ച വിലവർധന തുടരുമെന്നാണു വ്യാപാരികൾ പറയുന്നത്.നഗരത്തിൽ രണ്ടാഴ്ച മുൻപു തന്നെ പച്ചക്കറികൾക്കു വില ഉയർന്നു തുടങ്ങിയിരുന്നു. ബീൻസിനാണ് കൂടുതൽ വില വർധിച്ചത്. ഇതോടെ നഗരത്തിലെ ഹോട്ടലുകൾ വലിയ പ്രതിസന്ധിയാണു നേരിട്ടത്. ബിരിയാണി അടക്കം മിക്ക ഭക്ഷ്യ വിഭവങ്ങളിലും ബീൻസ് ആവശ്യമുള്ളതിനാലാണു പ്രതിസന്ധി രൂക്ഷമായത്.