ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. വോട്ടെണ്ണൽ പകുതിയിലേറെ പിന്നിടുമ്പോൾ പഞ്ചാബിലെ 3 മണ്ഡലങ്ങളിൽ മാത്രമാണ് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികൾ മുന്നിലുള്ളത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജാമ്യം ലഭിച്ച് ജയിലിൽനിന്നെത്തി പ്രചാരണം നയിച്ച അരവിന്ദ് കേജ്‍രി‌വാളിന് ഒരു സ്വാധീനവും സൃഷ്ടിക്കാനായില്ലെന്ന് സൂചന നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപിയുടെ പോരാട്ടം. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്. പഞ്ചാബിൽ 7 സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസാണ് മുന്നിൽ. മദ്യനയ അഴിമതിയും സ്വാതി മലിവാൾ എംപിയെ ആക്രമിച്ച കേസും ചർച്ചയായ ഡൽഹിയിൽ മത്സരിച്ച 4 സീറ്റിലും എഎപി പിന്നിലായി. ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപിക്കാണ് മുന്നേറ്റം.

By admin

Leave a Reply

Your email address will not be published. Required fields are marked *