ആകാശച്ചുഴിയിൽപെട്ട വിമാനത്തിലെ യാത്രക്കാരൻ മരിച്ച സംഭവം, സീറ്റ് ബെല്‍റ്റ് പോളിസി കർശനമാക്കി എയര്‍ലൈൻസ്

ക്വാലാലംപൂർ: ആകാശച്ചുഴിയില്‍പെട്ട് യാത്രാ വിമാനം ആടിയുലഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ സീറ്റ് ബെൽറ്റ് പോളിസി കർശനമാക്കി സിംഗപ്പൂർ എയർലൈൻസ്. അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ 43 യാത്രക്കാര്‍ ഇപ്പോഴും ചികിത്സയിലാണ്. സുഷുമ്ന നാഡിക്ക് ഉൾപ്പടെ പരിക്കേറ്റവരാണ് ബാങ്കോക്കിലെ വിവിധ ആശുപത്രികളില്‍ തുടരുന്നത്.

പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതിന് പിന്നാലെയാണ് യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് പോളിസി സിംഗപ്പൂർ എയര്‍ലൈൻസ് കര്‍ശനമാക്കി. മെയ് 21ന് ആണ്, ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട ബോയിംഗ്  വിമാനം 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്.

അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്ന് 62 സെക്കന്‍റുകൊണ്ടാണ് ആളുകളെ പുറത്തെത്തിച്ചത്. എങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. ബോയിങ് 777-300 ഇ.ആർ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആകാശച്ചുഴിയിൽ അകപ്പെട്ട പാത മാറ്റിപ്പിടിക്കാനും എയർലൈൻസ് തീരുമാനം എടുത്തതായുമാണ് എയർലൈൻ വക്താക്കൾ വിശദമാക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin