ഒമാനില്‍ വാരാന്ത്യത്തില്‍ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: ഒമാനില്‍ വാരാന്ത്യത്തില്‍ താപനിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ശനിയാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവയടക്കം നിരവധി ഗവര്‍ണറേറ്റുകളെ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നു. ചിലയിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്താനും സാധ്യതയുണ്ട്. പൊടി ഉയരാന്‍ സാധ്യതയുള്ളത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് ഹംറ അദ് ദുരുവിലാണ്. 44.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഫഹുദ് ആണ് തൊട്ടുപിന്നാലെ. 44.6 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ അഖ്ദറിലെ സൈഖിലാണ്. 20.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ചൂട് വര്‍ധിക്കുന്ന സഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
Read Also – റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപയും ഇന്ത്യൻ എംബസിയിലെത്തി; തുടര്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ
ജോർദാൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്കറ്റിൽ മടങ്ങിയെത്തി
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ജോർദാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച മസ്കറ്റിൽ മടങ്ങിയെത്തി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സുൽത്താൻ ഹൈതം ബിൻ താരിക് ചർച്ചകൾ നടത്തി.
പലസ്തീനിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കന്മാർ ചർച്ച ചെയ്തു. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, എന്നിവരടങ്ങിയ എട്ട് അംഗ സംഘമാണ് ഒമാൻ സുൽത്താനെ അനുഗമിച്ചിരുന്നത്.