സി ഡിവിഷന്‍ ഫുട്‌ബോള്‍: മത്സരിച്ചത് 6 ടീമുകൾ, വയനാട് പൊലീസ് ജേതാക്കള്‍
കല്‍പ്പറ്റ: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സി-ഡിവിഷന്‍ ലീഗില്‍ വയനാട് പൊലീസ് ചാമ്പ്യന്‍മാരായി. മേപ്പാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റ് നേടിയാണ് പൊലീസ് ടീം ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. പന്ത്രണ്ട് പോയിന്റുമായി ഐഎഫ്സി നെടുങ്കരണയാണ് രണ്ടാം സ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ ബി-ഡിവിഷന്‍ ലീഗിലേക്ക് യോഗ്യത നേടി. അവസാന മത്സരത്തിന്റെ ആദ്യപാദത്തില്‍ വാശിയേറിയ മത്സരമാണ് നടന്നത്.
ഇരുടീമുകളും തുല്യ പോയിന്റ് നേടിയതോടെ രണ്ടാംപാദം കൂടുതല്‍ ആവേശകരമായി. ഒത്തിണക്കത്തോടെ കളിച്ച പൊലീസ് ടീം ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന്റെ ലീഡില്‍ അവസാന വിസില്‍ മുഴങ്ങുന്നത് വരെ പിടിച്ചു നിന്നു. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടിന് പൊലീസ് ടീമിലെ ഫവാസും ഗോള്‍ഡന്‍ ഗ്ലൗവിന് പൊലീസ് ടീമിലെ തന്നെ റഷീദും അര്‍ഹരായി. ഐഎഫ്സി നെടുങ്കരണയുടെ അനസിനെയാണ് ലീഗിലെ ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റായി തെരഞ്ഞെടുത്തത്. അവസാന മത്സരത്തില്‍ ‘മാന്‍ ഓഫ് ദ മാച്ചായി’ ജഷീറിനെ തെരഞ്ഞെടുത്തു.
ആറ് ടീമുകളായിരുന്നു ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ റഫീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ഹെജമാടി, റഷീദ്, റംല, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഷാജി, പികെ സഫീര്‍, സജീവ്, കെആര്‍ സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. പൊലീസ് ടീം കോച്ച് അബ്ദുല്‍ ഗഫൂര്‍, മാനേജര്‍ എസ്ഐ എവി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.