ഫോം മാത്രമല്ല, പ്ലേ ഓഫിൽ ചരിത്രവും സഞ്ജുവിന്‍റെ രാജസ്ഥാനെതിര്, ആർസിബിക്കെതിരായ എലിമിനേറ്റർ കടക്കുക എളുപ്പമല്ല
അഹമ്മദാബാദ്: ഐപിഎല്ലിൽ തലനാരിഴ വ്യത്യാസത്തില്‍ ക്വാളിഫയര്‍ സ്ഥാനം നഷ്ടമായ രാജസ്ഥാന്‍ റോയല്‍സ് ബുധനാഴ്ച നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നേരിടാനിറങ്ങുമ്പോള്‍ ടീമിന്‍റെ സമീപകാല ഫോം മാത്രമല്ല ചരിത്രവും രാജസ്ഥാനെതിരാണ്. ഇതിന് മുമ്പ് 2015ലാണ് ഇരു ടീമുകളും എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടിയത്.അന്ന് ആര്‍സിബിക്ക് മുമ്പില്‍ രാജസ്ഥാന്‍ 71 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങി പുറത്താവുകയായിരുന്നു.
2008ലെ ആദ്യ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തി ഷെയ്ന്‍ വോണിന്‍റെ നേതൃത്വത്തില്‍ കിരീടം നേടിയശേഷം രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ 2022ലായിരുന്നു. എന്നാല്‍ ഫൈനലില്‍ ഗുജറാത്തിന് മുന്നില്‍ അടിതെറ്റിയ രാജസ്ഥാൻ ഏഴ് വിക്കറ്റ് തോല്‍വിയോടെ കിരീടം കൈവിട്ടു.
ഇതുവരെ കളിച്ച മൂന്ന് എലിമിനേറ്റര്‍ പോരാട്ടങ്ങളിൽ രണ്ടിലും തോറ്റ ചരിത്രമാണ് രാജസ്ഥാനുള്ളത്. 2015ല്‍ ആര്‍സിബിയോടാണ് തോറ്റതെങ്കില്‍ 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 25 റണ്‍സിന് തോറ്റു. 2013ല്‍ ഹൈദരാബാദിനെതിരെ മാത്രമാണ് ജയിച്ചത്. 2013ല്‍ ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടം ജയിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് നാലു വിക്കറ്റിന് തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി.
ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം ജോസ് ബട്‍ലറാണ്. മൂന്ന് കളികളില്‍ 234 റണ്‍സ്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാട്ടിലേക്ക് മടങ്ങിയതോടെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ബട്‌ലര്‍ ഉണ്ടാകില്ല. ഏഴ് പ്ലേ ഓഫ് മത്സരങ്ങളില്‍ 149 റണ്‍സടിച്ച സഞ്ജു സാംസണ്‍ ആണ് രണ്ടാം സ്ഥാനത്ത്.പക്ഷെ സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 117.32 മാത്രമാണ്.പ്ലേ ഓഫില്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് ഷെയ്ന്‍ വാട്സണാണ്. അഞ്ച് കളികളില്‍ ആറ് വിക്കറ്റ്, രണ്ടും മൂന്നൂം സ്ഥാനങ്ങളിലുള്ള ഒബേഡ് മക്കോയി(4), പ്രസിദ്ധ് കൃഷ്ണ(4) എന്നിവരും ഇത്തവണ പ്ലേ ഓഫ് കളിക്കാന്‍ രാജസ്ഥാന് ഒപ്പമില്ല.
സമീപകാല ഫോം നോക്കിയാല്‍ ആര്‍സിബി ഏപ്രിലില്‍ കളിച്ച എല്ലാ മത്സരങ്ങളും തോറ്റപ്പോള്‍ രാജസ്ഥാന്‍ എല്ലാ മത്സരങ്ങളും ജയിച്ചു, എന്നാല്‍ മെയ് മാസത്തില്‍ കളിച്ച നാലു കളികളും രാജസ്ഥാന്‍ തോറ്റപ്പോള്‍ ആര്‍സിബി ആറ് കളികള്‍ തുടര്‍ച്ചയായി ജയിച്ചാമ് പ്ലേ ഓഫിലെത്തിയത്.