ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നാലെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്ബെറിനെ (68) നിയമിച്ചു. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പു നടത്താൻ മൂന്നംഗ കൗൺസിലിനെ നയിക്കുന്നത് മൊക്ബെറാണ്.
1955ൽ ജനിച്ച മൊക്ബെർ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി അടുപ്പമുള്ളയാളാണ്. റെയ്സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2021ലാണ് ആദ്യമായി വൈസ് പ്രസിഡന്റാകുന്നത്.
2010ൽ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഇടപെട്ടെന്ന ആരോപണത്തിൽ യൂറോപ്യൻ യൂണിയൻ മൊക്ബെറിന് ഉപരോധം ഏർപ്പെടുത്തി.
ഖുസെസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍, ഡെസ്ഫുള്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, ഡിപ്രിവ്ഡ് ഫൗണ്ടേഷനുവേണ്ടിയുള്ള വാണിജ്യ, ഗതാഗത ഡപ്യൂട്ടി മന്ത്രി, ഖുസെസ്താന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളും മൊക്ബെറിനുണ്ട്.