ഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മിപാർട്ടി നടത്താനിരുന്ന മാർച്ചിനെതിരെ സ്വാതി മലിവാൾ. ഒരിക്കൽ നിർഭയക്കുവേണ്ടി നമ്മൾ തെരുവിലിറങ്ങി.
12 വർഷങ്ങൾക്ക് ശേഷം മറ്റൊരു വിഷയത്തിൽ വീണ്ടും തെരുവിലേക്കിറങ്ങുന്നു. മനീഷ് സിസോദിയക്കായി ഇത്രയും കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നുവെന്നും സ്വാതി മലിവാൾ പറഞ്ഞു.
സിസോദിയ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്നും സ്വാതി ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെല്ലാം തന്നെ ഫോർമാറ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും സ്വാതി ആരോപിച്ചു.
സ്വാതി മലിവാളിന് എതിരായ അതിക്രമ കേസിൽ അറസ്റ്റിലായ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന് പിന്തുണയുമായാണ് മാർച്ച്. നേതാക്കളുടെ അറസ്റ്റുകൾ എല്ലാം ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനെന്നാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും ആരോപണം ഉന്നയിക്കുന്നത്.