തോറ്റാല്‍ ഗുജറാത്ത് പുറത്ത്, ജയിച്ചാല്‍ പ്ലേ ഓഫിന് വിദൂര സാധ്യത; ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കൊല്‍ക്കത്ത

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. രാത്രി 7.30ന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പ്ലേ ഉറപ്പിച്ച കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതമല്ല. എന്നാല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമം അവര്‍ നടത്തും. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മത്സരം നിര്‍ണായകമാണ്. 12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടാല്‍ പുറത്ത് പോവാം. ജയിക്കുകയാണെങ്കില്‍ പ്ലേ ഓഫിനുള്ള വിദൂര സാധ്യത നിലനിര്‍ത്താം. എന്നാല്‍ വെറുമൊരു ജയം മതിയാവില്ല ഗുജറാത്തിന്. നിലവില്‍ -1.063 നെറ്റ് റണ്‍റേറ്റാണ് ഗുജറാത്തിന്. അത് മറികടക്കുക പ്രയാസമേറിയ കാര്യമായിരിക്കും.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വന്‍ തിരിച്ചുവരവാണ് ഗുജറാത്ത് നടത്തിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റേയും സായ് സുദര്‍ശന്റെയും സെഞ്ചുറി കണ്ട മത്സരമായിരുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെയും സ്വന്തം തട്ടകത്തില്‍ ഗുജറാത്തിന് ആഞ്ഞടിക്കേണ്ടിവരും. ഡേവിഡ് മില്ലറും ഷാരൂഖ് ഖാനുമടക്കമുള്ള താരങ്ങള്‍ ഫോമിലേക്കുയര്‍വന്നാല്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. എന്നാല്‍ ദുര്‍ബലമാണ് ഗുജറാത്തിന്റെ ബൗളിംഗ് നിര. റാഷിദ് ഖാന് ടീമിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കാനാകുന്നില്ല. ടോസ് നേടി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാല്‍ ഗുജറാത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

സഞ്ജുവിനും സംഘത്തിനും ഇനിയും ഒന്നാമതെത്താം! ആര്‍സിബിക്ക് പ്ലേ ഓഫും കളിക്കാം; ചെന്നൈ പുറത്താവാനും സാധ്യത

ഈ സീസണില്‍ പ്ലേ ഓഫ് കടന്ന ആദ്യ ടീമാണ് കൊല്‍ക്കത്ത. ബാറ്റിംഗിലും ബൗളിംഗിലും കൊല്‍ക്കത്തയ്ക്ക് പേടിക്കാനില്ല. എന്നാല്‍ ഇന്ന് പ്രധാന താരങ്ങളില്‍ ചിലര്‍ക്ക് വിശ്രമം നല്‍കുന്നതിനെ കുറിച്ച് കൊല്‍ക്കത്ത ആലോചിക്കുന്നുണ്ട്. സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടിനും തകര്‍ത്തടിക്കാനാകുന്ന പിച്ചാണ് അഹമ്മദാബാദിലേത്. ആന്ദ്രെ റസല്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് വലിയ ഇന്നിംഗ്‌സുകള്‍ പുറത്തെടുക്കാനാകാത്തതാണ് കൊല്‍ക്കത്തയുടെ വെല്ലുവിളി. സുനില്‍ നരെയ്‌നെയും ഫില്‍ സാള്‍ട്ടും മികച്ച തുടക്കം നല്‍കിയില്ലെങ്കില്‍ ബാറ്റിംഗ് പാളുമെന്ന് മുംബൈക്കെതിരെ കണ്ടതാണ്.

ഈ സീസണില്‍ ആദ്യമായാണ് ഗുജറാത്തിനെ കൊല്‍ക്കത്ത നേരിടുന്നത്. ഐപിഎല്ലില്‍ വെറും മൂന്നിലും മത്സരങ്ങള്‍ മാത്രമാണ് ഏറ്റുമുട്ടിയത്. ഇതില്‍ രണ്ടിലും ജയം ഗുജറാത്തിന്.

By admin