ഡല്‍ഹി: തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ അഭാവത്തില്‍ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിച്ചു. അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനും ആയിരുന്നു ശ്രമം. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘പൊതുജനങ്ങളിലേക്ക് മരുന്നുകള്‍ എത്തുന്നത് നില്‍ക്കരുത് എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സൗജന്യ വൈദ്യുതിയും വെള്ളവും നിര്‍ത്തലാക്കരുത്. എന്നാല്‍ നിങ്ങള്‍ എല്ലാവരും വളരെ നല്ലരീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു. ഗൂഢാലോചന വിജയിച്ചില്ല.
എന്നെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ താഴെയിറക്കാനും ബിജെപി ആഗ്രഹിച്ചു, പക്ഷേ സംഭവിച്ചത് മറിച്ചാണ്. എന്റെ അറസ്റ്റിന് ശേഷം പാര്‍ട്ടി കൂടുതല്‍ ശക്തമായി’, കെജ്‌രിവാള്‍ പറഞ്ഞു. 
ജൂണ്‍ രണ്ടിന് ശേഷവും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകണം. രാജ്യത്തിന്റെ ഭാവി എഎപിയില്‍ ആണെന്നും കെജ്‌രിവാള്‍ പറഞ്ഞു. മോദി ഗ്യാരന്റിക്ക് ബദല്‍ എഎപി അവതരിപ്പിച്ചു. കെജ്‌രിവാളിന്റെ പത്ത് ഗ്യാരണ്ടികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
ഗ്യാരന്റി സംബന്ധിച്ച് ഇന്‍ഡ്യ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എങ്കിലും ഇന്‍ഡ്യ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പിലാക്കും. പുതിയ ഭാരതത്തിനുള്ള കാഴ്ച്ചപ്പാടാണ് പത്ത് ഗ്യാരന്റിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ഉറപ്പാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മോദിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്‌രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *