പുല‍ര്‍ച്ചെ കേരളത്തിൽ നിന്ന് പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ കൂടി റദ്ദാക്കി

തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്മെൻ്റ് അറിയിച്ചു.

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഇതേ തുടര്‍ന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ എംഡി അറിയിച്ചു.  തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതൽ വലഞ്ഞു. 

ഇന്നലെ രാത്രി മുതലാണ് വിമാനങ്ങൾ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. കരിപ്പൂരിൽ റദ്ദാക്കിയത് 12 സർവ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അഞ്ച് വീതം സർവ്വീസുകൾ. കണ്ണൂര പ്രതിഷേധവുമായി ഏറെനേരം കാത്തു നിന്ന ചിലർക്ക് പകരം ടിക്കറ്റുകൾ ലഭിച്ചു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin

You missed