ന്യൂഡൽഹി: മധ്യനിരയിൽ ബാറ്റിംഗിൽ മികവ് പുലർത്തുന്ന കളിക്കാരെ തേടിയതിനാലാണ് കെഎൽ രാഹുലിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ. ഈ കാരണത്താലാണ് സഞ്ജു സാംസണിനെ രാഹുലിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
“കെഎൽ രാഹുല്‍ മികച്ച കളിക്കാരനാണ്. അത് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങൾ അന്വേഷിക്കുന്നത് മധ്യനിരയില്‍ ബാറ്റ് ചെയ്യാനാകുന്ന താരത്തെയാണ്. രാഹുല്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. സഞ്ജുവിനെ മധ്യനിരയില്‍ ഇറക്കാനാകുമെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഋഷഭ് പന്ത് അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. രണ്ട് പേരും മികച്ച താരങ്ങളാണ്, ”അഗാർക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റിങ്കു സിംഗിനെ അവസാന 15-ൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചീഫ് സെലക്ടർ സമ്മതിച്ചു. റിങ്കുവിന്റെയും, ശുഭ്മന്‍ ഗില്ലിന്റെയും കാര്യമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും അഗാര്‍ക്കര്‍ വെളിപ്പെടുത്തി.
ഹാര്‍ദ്ദിക് പാണ്ഡ്യ ഫിറ്റായിരിക്കുന്നിടത്തോളം, അദ്ദേഹത്തിന് പകരക്കാരനില്ലെന്നും, തങ്ങള്‍ക്ക് പിന്നെ എന്ത് ചെയ്യാനാകുമെന്നായിരുന്നു മോശം ഫോമിലുള്ള ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അഗാര്‍ക്കര്‍ പറഞ്ഞത്.