തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പിരിച്ചുവിട്ട എസ്.ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും ജഡ്ജി ആര്‍. രേഖ വിധിച്ചു. 
2019 നവംബര്‍ 26ന് വൈകുന്നേരം അഞ്ചിനാണ് സംഭവം. സംഭവകാലത്ത് പ്രതി റെസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റും കുട്ടി ചില്‍ഡ്രന്‍സ് ക്ലബിന്റെ പ്രസിഡന്റുമായിരുന്നു. റെസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ വീട്ടില്‍ വിളിച്ച് വരുത്തുകയായിരുന്നു. പ്രതിയുടെ മകള്‍ വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടില്‍ പോയത്. 
പ്രതി കുട്ടിയെ മടിയില്‍ പിടിച്ച് ഇരുത്തി കടന്നുപിടിച്ചു. കുട്ടി പെട്ടന്ന് കൈതട്ടി മാറ്റി വീട്ടില്‍നിന്ന് ഓടി. പ്രതി പുറകെ ഓടിച്ചെന്ന് പിണങ്ങരുതെന്ന് പറഞ്ഞു. സംഭവത്തില്‍ ഭയന്ന കുട്ടി അടുത്ത ദിവസം സ്‌കൂളിലെ അധ്യാപികയോട് വിവരം വെളിപെടുത്തുകയും അധ്യാപികയാണ് പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭവം കാലത്ത് ബാംബ് ഡിറ്റെക്ഷന്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന പ്രതിയെ സംഭവശേഷം കേസ് എടുത്തതിനെത്തുടര്‍ന്ന്  സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. 
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിജയ് മോഹന്‍ ആര്‍.എസ്, അഡ്വ. അഖിലേഷ് ആര്‍.വൈ. ഹാജരായി. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ രേഖകള്‍ ഹാജരാക്കുകയും പ്രതിഭാഗം ഏഴ് സാക്ഷികളെ വിസ്തരിക്കുകയും നാലു രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി.എസ്.  സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed