ആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വെള്ളാപ്പള്ളി നടേശനുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രം.വെള്ളാപ്പള്ളിയുടെ അനുഗ്രഹം ലഭിച്ചുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു സുരേഷ് ഗോപി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് സീറ്റ് ലഭിച്ചത് എങ്ങനെയെന്ന് പ്രധാനമന്ത്രിയോടും അമിത് ഷായോടും ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റു ബാഹ്യശക്തികള്‍ ഒന്നുമില്ല. തൃശ്ശൂര്‍ എന്ന് പറയുന്നത് അഞ്ചുവര്‍ഷം താന്‍ അധ്വാനിച്ചതാണ്. കൊല്ലംകാര്‍ക്ക് അറിയുന്നതിനേക്കാള്‍ നന്നായിട്ട് തൃശൂരുകാര്‍ക്ക് ഇപ്പോള്‍ തന്നെയറിയാം. തന്നെ കാണാതെ കേട്ടറിഞ്ഞവരുടെ ഇഷ്ടം തിരസ്‌കരിക്കാന്‍ തനിക്ക് പറ്റില്ല. തിരുവനന്തപുരവും അങ്ങനെ തന്നെയാണ്. ആദ്യം മുതലേ തികഞ്ഞ പ്രതീക്ഷ തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. മത്സരിക്കാന്‍ നോമിനേഷന്‍ അംഗീകരിക്കപ്പെട്ട എല്ലാവരും മത്സരാര്‍ത്ഥികളാണ്. തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പാലാ അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനമാണെന്നായിരുന്നു പ്രതികരണം. ഗുരുത്വത്തിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ബിഷപ്പുമായി എന്താണ് സംസാരിച്ചതെന്ന് പറയാനാകില്ല. പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു. വന്നു പ്രാതല്‍ കഴിച്ചു മടങ്ങിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *