തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടിൽ തിളച്ചു മറിയുകയാണ് സംസ്ഥാനം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും.
സംസ്ഥാനത്ത് തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാവും. കഴിഞ്ഞ തവണത്തെ 19 ൽ നിന്ന് ട്വന്റി – ട്വന്റിയാണ് യുഡിഎഫ് ലക്ഷ്യം. കനലൊരുതരി കത്തിപ്പടരുന്നതാണ് ഇടതിന്റെ സ്വപ്നം.
കേരളം ബാലികേറാ മലയല്ലെന്ന് തെളിയിക്കാൻ അടവ് പതിനെട്ടും പയറ്റുകയാണ് ബിജെപി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുന്നണികൾക്കോ സ്ഥാനാർത്ഥികൾക്കോ അവകാശ വാദങ്ങൾക്ക് കുറവില്ല. അപ്പോഴും പ്രവചനാതീതമായ അടിയൊഴുക്കുകളിൽ ആശങ്കയും അസ്വസ്ഥതയുമുണ്ട് നേതാക്കൾക്ക്.