ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ പോളിങ് നാലു ശതമാനം കുറഞ്ഞതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ആശങ്കയിൽ. വെള്ളിയാഴ്ച നടന്ന ആദ്യ ഘട്ടത്തിൽ 16 കോടിയിലധികം വോട്ടർമാരാണ് വോട്ട് ചെയ്യാൻ യോഗ്യരായിട്ടുള്ളത്.
ഏകദേശം 65.5% പോളിങ്ങാണ് രേഖപ്പെടുത്തിയത്, 2019 ൽ രേഖപ്പെടുത്തിയ 70% ൽ നിന്ന് ഇത്തവണ ഇടിവുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ പോളിങ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇ.സിയുടെ വോട്ടർ ടേൺ ഔട്ട് ആപ്പ് പ്രകാരം, ആദ്യ ഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ട്.
39 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ വോട്ടിങ് ശതമാനം ഏകദേശം 3 ശതമാനം കുറഞ്ഞ് 72.44% ൽ നിന്ന് 69.46% ആയി. അഞ്ച് സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ 61.88 ശതമാനത്തിൽ നിന്ന് 55.89 ശതമാനമായി വോട്ടിങ്ങിൽ ആറ് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
രാജസ്ഥാനിൽ പോളിങ് ശതമാനത്തിൽ ആറ് ശതമാനത്തിലധികം കുറവുണ്ടായി – 64 ശതമാനത്തിൽ നിന്ന് 57.65 ശതമാനമായി. അതേസമയം, ഛത്തീസ്ഗഡിലെ ഏക സീറ്റായ ബസ്തറിൽ പോളിങ് ശതമാനം 66.26% ൽ നിന്ന് 67.53% ആയി വർധിച്ചു.
ബസ്തറിലെ 56 ഗ്രാമങ്ങളിലാണ് ആദ്യമായി വോട്ടെടുപ്പ് നടന്നത്. മേഘാലയയിലെ രണ്ട് സീറ്റുകളിലും പോളിങ് ശതമാനം 71 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർന്നു.
2019-ൽ, ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്, 69.5%. അതുപോലെ, 2014ലെ ഒൻപത് ഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലും പോളിങ് ശതമാനം ഏറ്റവും ഉയർന്നതായിരുന്നു, ഏകദേശം 69%. ഇതാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *