പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി കോണ്ഗ്രസ് വിട്ടു, എഐസിസി സെക്രട്ടറി തജിന്ദർ സിംഗ് ബിട്ടു ബിജെപിയിൽ
ദില്ലി:എഐസിസി സെക്രട്ടറിയും ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ ചുമതലക്കാരനുമായിരുന്ന തജിന്ദർ സിംഗ് ബിട്ടു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന ബിട്ടു പഞ്ചാബിലെ ജലന്ദറിൽ നിന്നുള്ള നേതാവാണ്. ആർക്കെതിരെയും ഒന്നും പറയാനില്ല എന്ന് പ്രതികരിച്ച ബിട്ടു പഞ്ചാബിന്റെ നല്ലതിന് വേണ്ടി ആണ് ബിജെപിയിൽ ചേർന്നതെന്ന് പ്രതികരിച്ചു.
ബിട്ടുവിനോപ്പം കോൺഗ്രസ് നേതാവ് കരംജീത് സിംഗ് ചൗദരിയും ബിജെപിയിൽ ചേർന്നു. 2023ൽ ജലന്ദർ ലോകസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നു കരംജീത് സിംഗ് ചൗദരി. ജലന്തറിൽ നിന്നുള്ള മുൻ ലോകസഭ എംപി സന്തോഖ് സിംഗ് ചൗദരിയുടെ ഭാര്യ കൂടി ആണ് കരംജീത്. രാഹുൽ ഗാന്ധിയുടെ ഒന്നാം ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതം മൂലം സന്തോഖ് സിംഗ് ചൗദരി മരണപ്പെട്ടതോടെയാണ് ജലന്ദറിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത്.