ഡൽഹി:ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ‘എ എസ് ഡി മോണിട്ടര്‍ സിഇഒ കേരള’ എന്ന ആപ്പാണ് എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ എ എസ് ഡി വോട്ടര്‍മാരെ നിരീക്ഷിക്കുന്നതിനാല്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത ‘എ എസ് ഡി മോണിട്ടര്‍ സിഇഒ കേരള’ ആപ്പ് വഴി ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചപ്പോള്‍ ഫലപ്രദമെന്നു കണ്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. 
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഈ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദനിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രവുമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. പോള്‍മാനേജര്‍ ആപ്പില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് എഎസ്ഡി മോണിറ്റര്‍ ആപ്പില്‍ ലോഗിന്‍ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിന്‍ ചെയ്യുന്നതിന് ഒടിപി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *