പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദിച്ച് കൊന്നു
ബെംഗളൂരു: പാർക്കിൽ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്ന് അമ്മ. ബെംഗളൂരുവിലെ ജയനഗർ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷമായി ഇവർ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ യുവതിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാർക്കിലേക്കാണെന്ന് അമ്മയോട് പറഞ്ഞാണ് അനുഷ വീട്ടിൽ നിന്നിറങ്ങിയത്. പാർക്കിൽ ഒരാളെ കാണാൻ പോകുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച മാതാവ് മകളെ പിന്തുടർന്ന് പാർക്കിലേക്ക് പോകുകയായിരുന്നു. പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു. ഇതിനിടയിലാണ് സുരേഷ് കൊല്ലപ്പെടുന്നത്. ജയനഗറിലെ സരക്കി പാർക്കിൽ വൈകിട്ട് 4.45 ഓടെയാണ് അനുഷയും സുരേഷും കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗലസർ പറഞ്ഞു.
അനുഷയും സുരേഷും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തിൽ നിന്നും അനുഷ അകന്നു തുടങ്ങിയതിനെ ത്തുടർന്ന് ഇരുവരും പാർക്കിൽ വച്ച് വാക്കേറ്റമുണ്ടായെന്നും അത് കൊലപതാകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കത്തി കൊണ്ട് സുരേഷ് അവളെ രണ്ടുതവണ കുത്തിയതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. “ഇതുവരെയുള്ള അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, സുരേഷാണ് അനുഷയെ കുത്തിയതെന്ന് മനസ്സിലാക്കുന്നു. അനുഷയെ രക്ഷിക്കാൻ ഓടിയെത്തിയ അനുഷയുടെ അമ്മ സുരേഷിൻ്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും അയാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ദൃക്‌സാക്ഷിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അനുഷയുടെ നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അനുഷ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതിയുടെ അമ്മയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.