കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹ‍ർജിയിൽ ചോദ്യങ്ങളുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. കെഎംഎംഎലും സിഎംആര്‍എലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. മാത്യു കുഴൽനാടൻ്റെ മാസപ്പടി ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. കേസ് വീണ്ടും പരിഗണിക്കും

ധാതുമണൽ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് നിയമവിരുദ്ധമായ സഹായങ്ങള്‍ ചെയ്തതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് പ്രധാന ആരോപണം. കമ്പനിക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട ഒന്നലധികം ആരോപണങ്ങൾ ഹർജിക്കാരൻ  കോടതിയിൽ ഉന്നയിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട ഹർജിക്കാൻ പിന്നീട് കോടതിയിൽ നിലപാട് മാറ്റിയിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു നിലപാട് മാറ്റം. ഈ ആവശ്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുക. ഹർജിയിലെ ആരോപണങ്ങള്‍ മറ്റ് രണ്ട് കോടതികള്‍ പരിശോധിച്ച് തള്ളിതാണെന്നും, ആദായനികുതി സെറ്റിൽമെറ്റ് ബോർഡിൻറ് ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസിന് കഴിയില്ലെന്നും വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. 

അതേസമയം, എക്സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികൾക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥരും, എം ഡി ശശിധരൻ കർത്തയും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിൻ്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. വനിത ഉദ്യോഗസ്ഥയെ 24 മണിക്കൂറോളം ചോദ്യചെയ്തത് നിയമവിരുദ്ധമെന്നും സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കണമെന്നും, ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഇഡി ഇന്ന് കോടതിയിൽ വിശദീകരണം നൽകും.

By admin

You missed