മോളിവുഡിന് എം എ യൂസഫലിയുടെ വിഷുക്കൈനീട്ടം; പിവിആർ തർക്കം പരിഹരിക്കാൻ ഇടപെടൽ, ഒടുവിൽ വിജയം
കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി മലയാള സിനിമയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ആയിരുന്നു മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിന്‍റെ തര്‍ക്കം. ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാള സിനിമാ നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്. പിന്നാലെ മലയാള സിനിമകള്‍ ശൃംഖലയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പിവിആര്‍ പറയുകയും ചെയ്തു. ഇതോടെ പുതിയ റിലീസുകള്‍ക്ക് വലിയ തിരിച്ചടി ആണ് നേരിടേണ്ടി വന്നത്. ഒടുവില്‍ തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കും ശേഷം മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് പിവിആര്‍ അറിയിക്കുക ആയിരുന്നു.
മലയാളിയും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ചര്‍ച്ചയ്ക്ക് ധാരണയായത്. ചര്‍ച്ചയ്ക്ക് ഒടുവില്‍ ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കാൻ പിവിആര്‍ സമ്മതം അറിയിക്കുക ആയിരുന്നു. മലയാളത്തിലെ സംവിധായകരും നിർമാതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
കൊച്ചിയിലെയും കോഴിക്കോടെയും ഓരോ സ്‌ക്രീനിൽ ഒഴികെ മറ്റെല്ലാ സ്ഥലത്തും മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനം ആയിട്ടുണ്ട്. ഈ ആഘോഷ നാളില്‍(സീസണ്‍) മലയാള സിനിമയ്ക്ക് വലിയൊരു ആശ്വാസം സമ്മാനിച്ച എം എ യൂസഫലിക്ക് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നന്ദി അറിയിക്കുകയും ചെയ്തു.