ബെർലിൻ: ഇസ്‌ലാമിക് സ്റ്റേറ്റിനുവേണ്ടി ഭീകരാക്രമണത്തിനു തയാറെടുത്ത മൂന്നു കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി ജർമൻ പോലീസ് അറിയിച്ചു.
രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങുന്ന സംഘം ഡുസല്‍ഡോർഫില്‍നിന്നാണു പിടിയിലായത്. 15നും 16നും ഇടയിലാണ് ഇവരുടെ പ്രായം. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതല്‍ വിശദീകരണം നല്കിയില്ല. എന്നാല്‍, ക്രൈസ്തവർക്കും പോലീസിനും നേർക്ക് പെട്രോള്‍ ബോംബ് എറിയാനും കത്തിയാക്രമണം നടത്താനുമാണു പദ്ധതിയിട്ടതെന്നു ജർമൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.തോക്ക് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ഭീകരാക്രമണങ്ങള്‍ക്കെതിരേ കടുത്ത ജാഗ്രതയാണ് ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങള്‍ പുലർത്തുന്നത്.