ദുബായ്: കഴിഞ്ഞ വർഷം 2,35,394 ആളുകൾക്ക് അടിയന്തര സേവനം ലഭ്യമാക്കി ദുബായ് ആംബുലൻസ് ടീമുകൾ. ഇതിലൂടെ 2022 ൽ നിന്ന് 13 ശതമാനം പുരോഗതിയാണ് ആരോഗ്യമേഖലയ്ക്ക് നേടാൻ കഴിഞ്ഞത്. മാത്രവുമല്ല ശരാശരി പ്രതികരണ സമയം 7.5 മിനിറ്റായി കുറയ്ക്കുകയും ചെയ്തതായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് പറഞ്ഞു.
ഹൃദയാഘാതമുണ്ടായ 90 പേരെ രക്ഷിക്കാൻ കഴിഞ്ഞത് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ 21 ശതമാനം വർധനവാണ് ഉണ്ടാക്കിയത്. ആകെ 2,35,394 പ്രതികരണങ്ങളിൽ ദുബായ് ആംബുലൻസ് ജീവനക്കാർ 69,647 എമർജൻസി കേസുകളും 26,816 നോൺ എമർജൻസി കേസുകളും സർക്കാർ, സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ സംഭവസ്ഥലത്ത് ചികിത്സതേടി.
ദുബായിലെ തിരക്കേറിയ റോഡുകളിലും വിദൂര പ്രദേശങ്ങളിലും പ്രത്യേകമായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ ആംബുലൻസ് പോയിന്റാക്കി കണക്കാക്കി എമിറേറ്റിലുടനീളം 12 പുതിയ ആംബുലൻസ് പോയിന്റുകൾ ആരംഭിച്ചതായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് ചെയർമാൻ അവദ് സഗീർ അൽ കെത്ബി പറഞ്ഞു.