ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരത്തെ വെടിവെച്ചു കൊലപ്പെടുത്തി. താരം സഞ്ചരിച്ചിരുന്ന കാർ അക്രമകാരികൾ തട്ടിക്കൊണ്ടു പോയി. കൈസർ ചീഫ് ക്ലബിന്റെ പ്രതിരോധ താരമായ 24 വയസ്സുകാരനായ ലൂക്ക് ഫ്ലർസാണ് കൊല്ലപ്പെട്ടത്. ജൊഹാനസ്ബർഗിലെ ഫ്‌ളോറിയിലിലുള്ള പെട്രോൾ സ്റ്റേഷനിലാണ് സംഭവം.
തോക്കുമായെത്തിയ അക്രമകാരികൾ കാർ തടഞ്ഞു വെടി വെച്ചു കൊല്ലുകയായിരുന്നു. അതിന് ശേഷം അക്രമകാരികൾ താരത്തെ പുറത്തേക്കിട്ട് കാറുമായി പോവുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ സീസണിലാണ് ഫ്ലർസ് കൈസർ ക്ലബ്ബിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ദേശീയ ലീഗിൽ 12 തവണ കിരീടം ചൂടിയ ടീം കൂടിയാണ് കൈസർ. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 23 ദേശീയ ടീമിലും അംഗമായിരുന്നു ഫ്ലർസ് .
ടോക്കിയോ ഒളിമ്പിക്സിലും രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞ താരം അന്തരാഷ്ട്ര അരങ്ങേറ്റത്തിന് ഒരുങ്ങവേയാണ് ദാരുണാന്ത്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.