കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ സേവാഭാരതി പ്രവർത്തകർ ദുഃഖവെള്ളി നാളിൽ കർമ്മനിരതരായി രംഗത്തിറങ്ങി. മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് കാൽനടയായി പോകുന്നവർക്ക് തണ്ണിമത്തൻ ജ്യൂസും സംഭാരവും തയ്യാറാക്കി മുടക്കുഴ ആനന്ദാനത്ത് കാവിനു സമീപത്ത് രാവിലെ മുതൽ കുട്ടികളടക്കമുള്ള സേവാഭാരതി പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു.
മലയാറ്റൂർ കുരിശുമുടിയിലേയ്ക്കു ദുഃഖവെള്ളിയാഴ്ച കാൽനടയായി പോയ തീർത്ഥാടകന് ദാഹമകറ്റാനായി പഴച്ചാർ നൽകുന്ന സേവാഭാരതി മുടക്കുഴ യൂണിറ്റിലെ കർമ്മനിരതനായ കൊച്ചു പ്രവർത്തകൻ
തെക്കൻ കേരളത്തിൽ നിന്നും പാലാ, കാഞ്ഞിരപ്പള്ളി മലയോര മേഖലകളിൽ നിന്നും എം.സി. റോഡിലൂടെ കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ വഴി എത്തുന്ന തീർത്ഥാടകർക്ക് മലയാറ്റൂരിലേയ്ക്ക് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന മാർഗ്ഗമാണ് മണ്ണൂരിൽ നിന്നും വലത്തോട്ടുള്ള രായമംഗലം – കുറുപ്പംപടി – മുടക്കുഴ – കുറിച്ചിലക്കോട് – റോഡ്.
കാൽനട തീർത്ഥാടകരിൽ ബഹുഭൂരിപക്ഷവും ഈ വഴിയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. ഭാരമേറിയ മരക്കുരിശുമേന്തി നിരവധി തീർത്ഥാടകസംഘങ്ങളാണ് ഇത്തവണയും ഇതുവഴി കടന്നു പോയത്.