ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണെടുത്തത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ 263 റണ്‍സായിരുന്നു ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോഡാണ് പഴങ്കഥയായത്.
പുറത്താകാതെ 34 പന്തില്‍ 80 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസണ്‍, 23 പന്തില്‍ 63 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 24 പന്തില്‍ 62 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, പുറത്താകാതെ  28 പന്തില്‍ 42 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം എന്നിവര്‍ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. മയങ്ക് അഗര്‍വാള്‍ 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി.
4 ഫോറും, 7 സിക്‌സറും അടങ്ങുന്നതായിരുന്നു ക്ലാസന്റെ ബാറ്റിംഗ്. ട്രാവിസ് ഹെഡ് ഒമ്പത് ഫോറും, മൂന്ന് സിക്‌സറും പായിച്ചു. അഭിഷേക് ശര്‍മ മൂന്ന് ഫോറും, ഏഴ് സിക്‌സറും നേടിയപ്പോള്‍ മര്‍ക്രമിന്റെ സംഭാവന 2 ഫോറും 1 സിക്‌സറുമായിരുന്നു.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ, ജെറാള്‍ഡ് കൊയറ്റ്‌സി, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ബൗളര്‍മാരായ ക്വെന മഫാക്ക നാലോവറില്‍ 66 റണ്‍സും, ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 46 റണ്‍സും, ജസ്പ്രീത് ബുംറ നാലോവറില്‍ 36 റണ്‍സും, കൊയറ്റ്‌സി നാലോവറില്‍ 47 റണ്‍സും, പീയുഷ് ചൗള രണ്ടോവറില്‍ 34 റണ്‍സും, ഷാംസ് മുളനി രണ്ടോവറില്‍ 33  റണ്‍സും വഴങ്ങി. 

By admin

Leave a Reply

Your email address will not be published. Required fields are marked *