സുല്‍ത്താന്‍ ബത്തേരി: കാറില്‍ എംഡിഎംഎ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പാളി. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുന്‍ ഭാര്യയെ കുടുക്കാന്‍ ശ്രമിച്ചത്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തിരയുന്നു. പതിനായിരം രൂപ വാങ്ങി കാറില്‍ മയക്കുമരുന്ന് വച്ച ഇയാളുടെ സുഹൃത്ത് ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി (30) എന്നയാളെ പൊലീസ് പിടികൂടി.
വില്‍പനക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ ഇക്കാര്യം അറിയിച്ചു. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്റ്റേഷനില്‍ ലഭിക്കുന്നത്.
തുടർന്നു ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് പൊലീസിന് വ്യക്തമായി.
ഒഎല്‍എക്‌സില്‍ വില്‍പ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കി. എന്നാല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രാവണ്‍ മോന്‍സിയുടെ കള്ളപ്പേരാണെന്ന് കണ്ടെത്തിയത്.