യു കെ: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ക്രമതീതമായ വർദ്ധനവ്, യു കെയെ വലിയ സമ്മർദ്ദങ്ങളിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ തദ്ദേശിയരിൽ നിന്നും കടുത്ത എതിർപ്പുകൾ ഏറെ നാളുകളായി സർക്കാർ നേരിടുന്നു. യു കെയിലേക്കുള്ള കുടിയേറ്റം ഉയര്‍ന്നു വരികയാണ്.
2036 – ഓടെ യു കെയിലെ ജനസംഖ്യ 7.37 കോടിയായി ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതില്‍ ഏതാണ്ട് 61 ലക്ഷം പേര്‍ കുടിയേറ്റം വഴിയായിരിക്കുമെന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. ഈ കാരണങ്ങൾ കൊണ്ടുതന്നെ സർക്കാർ, കുടിയേറ്റക്കാരുടെ എണ്ണം നിതന്ത്രിക്കുന്നതിന്റെ ഭാഗമായി ചില കടുത്ത നയങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, രാജ്യം വലിയ തോതിൽ തൊഴിലില്ലായ്മ നേരിടുന്ന ഘട്ടത്തിൽ, അവക്കു പരിശീലനം നൽകി തൊഴിലിടങ്ങളിൽ നിയമിക്കുന്നതിനു പകരം, വിദേശീയരെ കൂടുതലായി യു കെയിലേക്ക് കൊണ്ടു വരുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് എന്ന വിമർശനവും അടുത്തകാലത്തായി ഉയരുന്നു.
കുടിയേറ്റ നയങ്ങളില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അര്‍ഹത നേടാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി നിലവിലെ £25,600 – ൽ നിന്നും £38,000 – ആക്കി വർധിപ്പിച്ചു.
നിലവില്‍ യു കെയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന തൊഴിലുകളുടെ പട്ടികയായ ഷോർട്ടേജ് ലിസ്റ്റിൽ ഉള്‍പ്പെടുന്ന തൊഴിലുകള്‍ക്ക് അപേക്ഷിക്കുന്ന വിദേശ തൊഴിലാളികള്‍ ഏറെയാണ്. ഈ ലിസ്റ്റ് പൂര്‍ണമായും നിറുത്തലാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കുടിയേറ്റത്തിലെ എക്കാലത്തെയും വലിയ വെട്ടിക്കുറയ്ക്കല്‍ പദ്ധതിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍അസൂത്രണം ചെയ്യുന്നത്. പദ്ധതി പൂർണ്ണതയിലേക്ക് എത്തുന്നതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ നേരത്തെ തൊഴിൽ ഉപഭോക്താവിന് നൽകിയിരുന്നു 20% ശമ്പളക്കിഴിവും നിര്‍ത്തലാക്കും.
ഏപ്രില്‍ നാല് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കെയറർ ജോലിക്കാർക്ക് തങ്ങളുടെ ആശ്രിതരെ വിദേശത്തുനിന്നും കൊണ്ടുവരുന്നതിനും അടുത്തിടെ യു കെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
യു കെയിലെ ഇപ്പോഴത്തെ വലിയ പ്രതിസന്ധികളിലൊന്നായ ബ്രിട്ടീഷ് തൊഴിലാളികളുടെ തൊഴില്‍ നഷ്ടം തടയുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ ഭാഷ്യം.