കുവൈത്ത്: ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത് ആർ.എസ്.എസ് തുടർന്നു വരുന്ന ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗമായാണെന്ന് ഐഎംസിസി കുവൈത്ത് കമ്മിറ്റി.
പ്രസിഡണ്ട് ഹമീദ് മധൂറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജി.സി.സി രക്ഷാധികാരി സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു.
‘ മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കുന്നത് ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതെന്നും സത്താർ കുന്നിൽ കുറ്റപ്പെടുത്തി. ഇതിനെതിരെ രാജ്യവ്യാപക ചെറുത്തു നിൽപ്പ് അനിവാര്യമാണെന്ന് ഐകകണ്ഡേന ആവശ്യപ്പെട്ടു.
സാമുദായിക സ്പർധ സൃഷ്ടിച്ചും വർഗീയ വികാരം ഇളക്കിവിട്ടും ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടത്.തുല്യാവകാശമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തി ഈ വിജ്ഞാപനം പുറപ്പെടുവിച്ചത് അംഗീകരിക്കാനാകില്ല.ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യാപിത നീക്കത്തിനെതിരെ വ്യാപക ചെറുത്തു നിൽപ്പ് ഉയർന്നു വരണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
റമദാൻ റിലീഫ് പ്രവർത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു. ഉമ്മർ ഇ.എൽ , ഇൽയാസ് ചിത്താരി, ഹക്കീം എരോൽ, റഷീദ് ഉപ്പള, റഷീദ് കണ്ണൂർ അഷ്റഫ് ചാപ്പയിൽ, സഫാജ് പടന്നക്കാട്, മുനീർ തൃക്കരിപ്പൂർ, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറർ അബൂബക്കർ എ ആർ നഗർ നന്ദിയും പറഞ്ഞു.