ന്യൂഡല്‍ഹി: സംശയാസ്പദമായ ഇടപാടുകളെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്ന് ബാങ്കുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംശയാസ്പദമായ ഇടപാടുകൾ സംബന്ധിച്ച് എല്ലാ ബാങ്കുകളും പ്രതിദിന റിപ്പോർട്ടുകൾ നല്‍കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി പണാധിപത്യത്തിന്റെ ആഘാതം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ പരിഹാര നടപടികളും വ്യത്യസ്തമായിരിക്കും. എൻപിസിഐ, ജിഎസ്ടി, ബാങ്കുകൾ തുടങ്ങിയവ വഴി സംശയാസ്പദമായ ഇടപാടുകള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം, പണം, മയക്കുമരുന്ന് തുടങ്ങിയവയുടെ വരവും വിതരണവും തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. അനധികൃത ഓണ്‍ലൈന്‍ പണമിടപാടില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. സൂര്യാസ്തമയത്തിനുശേഷം ബാങ്കിന്റെ വാഹനങ്ങളില്‍ പണം കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്. നോണ്‍-ഷെഡ്യൂള്‍ഡ് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും നിരീക്ഷിക്കും. എല്ലാ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുടെയും സഹായത്തോടെ തിരഞ്ഞെടുപ്പ് സമയത്ത് പണം ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.