ലണ്ടൻ: കെയർ മേഖലയിലെ ജോലിക്കാരുടെ ഹാജർ, ജോലി ചെയ്യുന്ന മണിക്കൂർ, ബ്രേക്ക് തുടങ്ങിയവ രേഖപ്പെടുത്തുന്ന ടൈംഷീറ്റുകളിൽ കൃത്രമം കാണിച്ച കെയർ വർക്കറോട് £40,159.04 തിരിച്ചടക്കാൻ ബാർക്കിങ് ആൻഡ് ദാഗെൻഹം കൗൺസിൽ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
ജോലിക്ക് ഹാജരാകാതിരുന്ന ദിവസങ്ങളിലും കൃത്രമമായി ഉണ്ടാക്കിയ ടൈംഷീറ്റുകളിലൂടെ പ്രതിഫലം പറ്റിയ റെയ്ൻഫാം റോഡിൽനിന്നുള്ള കെയർ വർക്കർ ആൻ നെൽസനെയാണ് കഴിഞ്ഞ മാസം സ്‌നാസ്ബ്‌റൂക് ക്രൗൺ കോടതി ശിക്ഷിച്ചത്.
നേരത്തെ, ടൈംഷീറ്റുകളിൽ കൃത്രമം കാട്ടിയതായി ആൻ സമ്മതിച്ചിരുന്നു. വൈറ്റ്ചാപ്പലിലെ റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ നിന്ന് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റിന് മുന്നറിയിപ്പ് ലഭിച്ചപ്പോഴാണ് നെൽസന്റെ തട്ടിപ്പ് പുറത്തുവന്നതെന്ന് ബാർക്കിംഗ് ആൻഡ് ഡാഗൻഹാം കൗൺസിൽ അറിയിച്ചു. തുടർന്നുള്ള കൗൺസിലിന്റെ അന്വേഷണത്തിലാണ് കുറ്റകൃത്യം തെളിഞ്ഞത്.
ഇവർ പൂരിപ്പിച്ചിരുന്ന ടൈംഷീറ്റുകളിൽ ശമ്പളത്തിനായി രേഖപ്പെടുത്തിയ മണിക്കൂറുകളും യഥാർത്ഥത്തിൽ ഇവർ പരിചരണത്തിനായി ചിലവഴിച്ച മണിക്കൂറുകളും തമ്മിൽ വ്യാപകമായ പൊരുത്തക്കേട് കണ്ടെത്തിയതായി കൗൺസിൽ വക്താവ് അറിയിച്ചു. തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. നിന്ദ്യവും ലജ്ജാകരവുമായ പ്രവർത്തിയാണ് ആനിന്റെ ഭാഗത്തുനിന്നും ഉണ്ടായായതെന്ന് ബാർക്കിംഗ് ആൻഡ് ഡാഗൻഹാം കൗൺസിൽ ഡെപ്യൂട്ടി ലീഡർ ഡൊമിനിക് ടുമി പ്രതികരിച്ചു.
ആനിന്റെ ഭാഗത്തുനിന്നും പിഴയായി £40,159.04 കൗൺസിലിന് നൽകാൻ വിധിച്ച കോടതി, ചിലവിനത്തിൽ £4,597 അടയ്ക്കാനും ഉത്തരവിട്ടു. കൂടാതെ രണ്ട് വർഷത്തെ സസ്പെൻഷൻ, 15 ദിവസത്തെ പുനരധിവാസം, 180 മണിക്കൂർ ശമ്പളമില്ലാത്ത ജോലി എന്നിവയും കോടതി വിധിച്ചു. പിഴ തുക അടക്കാൻ 56 ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്.