തമിഴ് സിനിമയ്ക്ക് മാത്രമല്ല, മോളിവുഡും ബോളിവുഡും തെലുങ്ക് സിനിമയും ഒരുപോലെ ആഘോഷിച്ച ചിത്രമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനത്തിലൊരുങ്ങിയ ‘ജയില‍ർ’. രജനികാന്ത് നായകനായ ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമർ തുടങ്ങിയവരുടെ കാമിയോ റോളുകളും ജയലിറിന്റെ സ്വീകര്യതയിൽ പങ്കുവഹിച്ചിട്ടുണ്ട്. മോഹൻലാലിന്റെ തിരിച്ചുവരവിന്റെ തുടക്കം ആഘോഷിച്ചത് ജയിലറിലൂടെയാണ്. ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള അനുഭവം തുറന്നു പറയുകയാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ.

‘മറ്റ് ഇന്‍ഡസ്ട്രിയിലുള്ള രണ്ട് സൂപ്പര്‍സ്റ്റാറുകളെ വെച്ച് എടുക്കുന്ന സീനാണ്. നന്നായി വന്നില്ലെങ്കില്‍ ശരിയാവില്ല. ഷൂട്ട് ചെയ്ത് കഴിഞ്ഞ് ലാല്‍ സാര്‍ മോണിറ്ററില്‍ സീന്‍ ഒന്നുകൂടെ കണ്ടു. അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് ആത്മവിശ്വാസം കൂടിയത്. ശിവരാജ് കുമാര്‍ സാറും എന്നെ അഭിനന്ദിച്ചു. ജീവിതത്തില്‍ വിലമതിക്കാനാവാത്ത നിമിഷമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്’, ബി​ഹൈൻഡ്‌‍‍വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ നെല്‍സണ്‍ പറഞ്ഞു.

ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ‌. ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുമായി മുന്നേറിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്കടുത്ത് കളക്ഷനാണ് നേടിയത്. ചിത്രത്തിൽ പത്ത് മിനിറ്റ് മാത്രമാണ് മോഹൻലാലിന്റെ കഥാപാത്രമുണ്ടായിരുന്നതെങ്കിലും തിയേറ്ററുകളെ ആവേശം കൊള്ളിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

By admin

Leave a Reply

Your email address will not be published. Required fields are marked *