ബ്രിട്ടീഷ് പോഡ്‌കാസ്റ്ററായ ജെയ് ഷെട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കോപ്പിയെന്ന് പരാതി. തന്‍റെ മുന്‍കാല ജീവിതം സംബന്ധിച്ച് കള്ളങ്ങള്‍ പറഞ്ഞെന്നും റിപ്പോര്‍ട്ട്. ‘തിങ്ക് ലൈക്ക് എ മങ്ക്: ട്രെയിൻ യുവർ മൈൻഡ് ഫോർ പീസ് ആൻഡ് പർപ്പസ് എവരി ഡേ’ എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തിന്‍റെ രചയിതാവാണ് ജയ് ഷെട്ടി.
ജയ് ഷെട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ “സ്കൂൾ കാലഘട്ടത്തിൽ, ജയ് ഷെട്ടി ഇന്ത്യയിലെ സന്യാസിമാരോടൊപ്പം അവരുടെ ജ്ഞാനത്തിലും ശിക്ഷണത്തിലും അവധിക്കാലം ചെലവഴിച്ചിട്ടുണ്ട്.” എന്ന് പറയുന്നുണ്ട്. ഇത് അടക്കമുള്ള വാദങ്ങളാണ് പുതിയ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെടുന്നത്. സ്കൂള്‍ അവധിക്കാലത്ത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ മൂന്ന് വർഷം ചെലവഴിച്ചുവെന്നത് തെറ്റാണ് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നത്.
ജയ് ഷെട്ടിയുടെ “ഓൺ പർപ്പസ്”പോഡ്‌കാസ്റ്റ് ഏറെ പ്രശസ്തമാണ്. മിഷേൽ ഒബാമ, കിം കർദാഷിയാൻ, തുടങ്ങിയ ആഗോള പ്രശസ്തര്‍ ഈ പോഡ്കാസ്റ്റില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ജയ് ഷെട്ടി സർട്ടിഫിക്കേഷൻ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്. ഇവിടെ ‘ജയ് ഷെട്ടി ഡിസ്പ്ലിന്‍’ എന്ന ക്ലാസിന് ആയിരക്കണക്കിന് ഡോളറാണ് ഫീസ്.
ഒരു സന്യാസിയുടെ പ്രഭാഷണം കേട്ടപ്പോൾ തന്‍റെ ജീവിതം എങ്ങനെ മാറിയെന്ന കഥ ഉൾപ്പെടെ ജയ് ഷെട്ടിയുടെ ജീവചരിത്രത്തിലെ ചില കാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. അതിനൊപ്പം തന്നെ ഷെട്ടിയുടെ ബയോഡാറ്റയിൽ ഒരു ബിസിനസ് സ്‌കൂളിൽ നിന്ന് ബിഹേവിയറൽ സയൻസിൽ ബിരുദം നേടിയെന്ന് പറയുന്നു. എന്നാല്‍ ആ ബി സ്കൂള്‍ അത്തരം ഒരു കോഴ്സ് നടത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.