കുവൈത്ത് സിറ്റി : കുട്ടികളുടെ പഠന സംസ്കരണ വളർച്ചക്കും പുരോഗതിക്കും രക്ഷിതാക്കൾ മാതൃകാപരമായി നിലകൊള്ളുന്നവരും അധ്യാപകർ മൂല്ല്യങ്ങൾ മുറുകെ പിടിക്കുന്നവരുമായിരിക്കണമെന്ന് പണ്ഡിതനും എഴുത്തുകാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു.ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ അബ്ബാസിയ ഇസ് ലാഹി മദ്രസ്സ സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടകങ്ങളിൽ കുഞ്ഞു മനസ്സുകളെ അസ്വസ്ഥമാക്കുന്ന തർക്കങ്ങളോ ആരോപണങ്ങളോ പാടില്ല. പൂന്തോട്ടത്തിൽ പ്രവേശിക്കുന്ന അനുഭൂതി വീടിനകത്ത് മക്കൾക്ക് ലഭ്യമാകണം. പ്രവാചകൻ കുഞ്ഞുങ്ങളോട് ഏറ്റവും കരുണയോടെ നിലകൊണ്ടതും മികച്ച അധ്യാപകനുമായിരുന്നുവെന്ന് സയ്യിദ് സുല്ലമി വിശദീകരിച്ചു.
സംഗമം ഇസ് ലാഹി സെൻറർ പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രസീഡിയത്തിൽ ഡോ. അമീർ, ഐ.ഐ.സി ട്രഷറർ അനസ് മുഹമ്മദ്, ഫോക്കസ് ചെയർമാൻ ഫിറോസ് ചുങ്കത്തറ, അബ്ദുറഹിമാൻ കുട്ടി പൊന്നാനി, അബ്ദുറഹിമാൻ അൻസാരി, മുസ്തഫ കാരി എന്നിവർ സന്നിഹിതരായിരുന്നു. മദ്രസ്സ പ്രധാന അധ്യാപകനും ഐ.ഐ.സി ഉപാധ്യക്ഷനുമായ അബൂബക്കർ സിദ്ധീഖ് മദനി, നബീഹ് അബ്ദുറഷീദ്, അഫ്രിൻ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. റോസ്മിൻ സുബൈദ സഫീർ ഖിറാഅത്ത് നടത്തി. പി.ടി.എ പ്രസിഡൻറ് ഹനൂബ്, ഓഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാൻ, ഓഫീസ് സെക്രട്ടറി നബീൽ ഹമീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.