തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ഉയർന്ന കോഴ ആരോപണത്തെ തുടർന്ന് വിധികർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി എം ആര്‍ഷോ.
മാർഗംകളി മത്സരം കഴിഞ്ഞ ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കളില്‍ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി. പിന്നീട് ലഭിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കുക മാത്രമാണ് സർവ്വകലാശാലാ ഭാരവാഹികൾ ചെയ്തതെന്നും ആർഷോ പറഞ്ഞു.
തുടർന്നാണ് അന്വേഷണമുണ്ടായത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞിട്ടില്ല. നിയമപരമായി ചെയ്യേണ്ടതേ എസ്എഫ്ഐ ചെയ്തിട്ടുള്ളൂ. പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങളാണ് കോഴ ആരോപണം ഉയർത്തി ചർച്ചകള്‍ നടത്തിയതെന്നും ആർഷോ കുറ്റപ്പെടുത്തി.