യു കെ / ഇടുക്കി: യു കെയിലേക്ക് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിക്കുന്നതും പിടിക്കപ്പെടുന്നതും തുടർക്കഥയാകുന്നു. സമാന രീതിയിലുള്ള തട്ടിപ്പിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്പിൽ ജോബി ജോസഫ് (28) ആണ്. തൊടുപുഴ സ്വദേശി നൽകിയ പരാതിയെ തുടർന്ന് തൊടുപുഴ പൊലീസ് ആണ് ബോബിയെ അറസ്റ്റ് ചെയ്തത്.
തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തുകയാണ് ജോബി. ഒരു വർഷം മുൻപാണ് അറസ്റ്റിനു ആസ്‌പദമായ തട്ടിപ്പ് നടന്നത്.
യു കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ പരാതിക്കാരനിൽ നിന്ന് ജോബി വാങ്ങുകയായിരുന്നു. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് തുക തിരികെ ചോദിച്ചെങ്കിലും നൽകിയില്ല.
തുടർന്ന് പരാതിക്കാരൻ തൊടുപുഴ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ ഇരുപതോളം പരാതികൾ ജോബിക്കെതിരെ ലഭിച്ചതായി തൊടുപുഴ സി ഐ മഹേഷ്കുമാർ പറഞ്ഞു.
നിലവിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെങ്കിലും മറ്റു പരാതികളും ചേർത്തു കേസ് അന്വേഷണം വിപുലപ്പെടുത്തുവാനുള്ള നീക്കത്തിലാണ് പോലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.