മാവേലിക്കര: പാലരുവി എക്സ്പ്രസിനും തിരുവനന്തപുരം – മംഗലാപുരം സെൻട്രൽ എക്സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ് പ്രസ്സിന് ആവണീശ്വരത്തും (Train No.16791/16792) എഴുകോണും തിരുവനന്തപുരം -മംഗലാപുരം സെൻട്രൽ(16348) എക്സ് പ്രസ്സിന് മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് റെയിൽവേ ബോർഡ് സതേൺ റെയിൽവേയ്ക്ക് കൈമാറിയെന്നാണ് എംപി അറിയിച്ചിട്ടുള്ളത്.
ആവണീശ്വരം, എഴുകോൺ സ്റ്റേഷൻ പരിധിയിലുള്ള യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു പാലരുവി ട്രെയിനിന്റെ സ്റ്റോപ്പ്. റെയിൽ മന്ത്രാലയത്തിലും റെയിൽവേ കമ്മിറ്റികളിലും ശക്തമായ സമ്മർദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പുകൾ അനുവദിച്ചത്. അമൃത ഹോസ്പിറ്റൽ, നെടുമ്പാശ്ശേരി വിമാനത്താവളം, അരവിന്ദ് ഹോസ്പിറ്റൽ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ട രോഗികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
മാവേലിക്കരയിൽ നിന്ന് മംഗലാപുരത്ത് പഠിക്കുന്ന 100കണക്കിന് വിദ്യാര്‍ത്ഥികളുടെ രക്ഷകർത്താക്കളും മറ്റ് യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് മംഗളരു ട്രെയിനിന് മാവേലിക്കരയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകൾക്ക് മൂന്ന് സ്റ്റേഷനുകളിൽ സ്റ്റോപ്പേജ് ലഭിച്ചത് വലിയ നേട്ടമായി കാണുന്നുവെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *