കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ മേഖലകളിലേക്ക് സര്‍വിസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 14-ന് വൈകിട്ട് 5.30-ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലാണ് ചടങ്ങുകള്‍.
രണ്ട് പുതിയ റൂട്ടുകള്‍
നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ടു പുതിയ റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുക. ഹൈക്കോര്‍ട്ട് ജങ്ഷന്‍ ടെര്‍മിനലില്‍നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ആകെ ഒന്‍പതു ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്.
പതിനേഴര ലക്ഷം യാത്രക്കാര്‍
സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴരലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. പരിസ്ഥിതി സൗഹാര്‍ദപരമായി ഒരുക്കിയ കൊച്ചി വാട്ടര്‍ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സര്‍വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ത്തന്നെ ലോകശ്രദ്ധ നേടാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു. ഫോര്‍ട്ട്‌കൊച്ചി ടെര്‍മിനലില്‍നിന്ന് അധികം വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഹൈക്കോര്‍ട്ട് ജങ്ഷന്‍- വൈപ്പിന്‍- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 18 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 18 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വിസ് നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *