തിരുവല്ല: വിദേശ മലയാളി നല്‍കിയ ക്വട്ടേഷന്‍ പ്രകാരം കവിയൂര്‍ സ്വദേശിയായ യുവാവിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പന്തളം കടക്കാട് വലിയവിള കിഴക്കേതില്‍ സജു ജോസാ(29)ണ് പന്തളം കുളനടയില്‍ നിന്നും തിരുവല്ല പോലീസ് പിടികൂടിയത്. 
കവിയൂര്‍ പഴമ്പള്ളി തുണ്ട് പറമ്പില്‍ വീട്ടില്‍ മനീഷ് വര്‍ഗീസിനെയാണ് ഇയാളുടെ നിര്‍ദേശപ്രകാരമുള്ള സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 12നാണ് സംഭവം. സംഘം ബൈക്കില്‍ എത്തിയ മനീഷിന്റെ മുഖത്ത് പഴംപള്ളി ജങ്ഷന് സമീപത്തുവച്ച് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പുപൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 
വിദേശ മലയാളിയായ കവിയൂര്‍ തെക്കേ മാകാട്ടില്‍ വീട്ടില്‍ അനീഷ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നടത്താന്‍ മറ്റൊരു സംഘത്തെ നിയോഗിച്ച പ്രതിയാണ് പിടിയിലായ സജു ജോസ്. ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നടപ്പിലാക്കിയ മുഖ്യപ്രതി മാവേലിക്കര നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അക്കു (അനില്‍ കുമാര്‍ 30), കാര്‍ത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ വിഷ്ണു  (ജി. യദു കൃഷ്ണന്‍ 26), വിയപുരം കാരിച്ചാല്‍ കൊച്ചിക്കാട്ടില്‍ വീട്ടില്‍ കെ.ഡി സതീഷ് കുമാര്‍ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തില്‍ റോയി (ഷമീര്‍ ഇസ്മയില്‍ 32), വിദേശ മലയാളിയായ അനീഷിന് സജുവിനെ പരിചയപ്പെടുത്തി നല്‍കിയ തുകലശ്ശേരി സ്വദേശി അഭിലാഷ് മോഹനന്‍ എന്നിവര്‍ കേസില്‍ നേരത്തെ പിടിയിലായിരുന്നു. 
മനേഷ് വര്‍ഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വര്‍ഷം മുമ്പ് കവിയൂരില്‍ വച്ച് കേസില്‍ ക്വട്ടേഷന്‍ നല്‍കിയ കവിയൂര്‍ സ്വദേശിയായ വിദേശ മലയാളിയായ അനീഷിനെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനായാണ് അനീഷ് സജു ജോസിന് ക്വട്ടേഷന്‍ നല്‍കിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന 60കാരന്‍ കൊലചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് സജു ജോസ്. പെണ്‍കുട്ടിയെ ആക്രമിച്ചതുള്‍പ്പെടെ സജു ജോസിനെതിരെ പന്തളം പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *