ഡല്‍ഹി: കർഷക സംഘടനകളുടെ  ‘ദില്ലി ചലോ’ മാർച്ചിൻ്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി നാല് മണിക്കൂർ “റെയിൽ രോക്കോ” പ്രതിഷേധം . ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പ്രതിഷേധക്കാർ ട്രെയിൻ തടയും. ഇതിലൂടെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് സമരക്കാർ ലക്ഷ്യമിടുന്നത്.  
വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കഴിഞ്ഞ കുറേ നാളുകളായി കർഷകർ പ്രക്ഷോഭം നടത്തുന്നത്. 
“ഫെബ്രുവരി 13 ന് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഞങ്ങൾ ഇന്ന് രാജ്യത്തുടനീളം ‘റെയിൽ രോക്കോ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്” എന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ എല്ലാ കർഷകരോടും തൊഴിലാളികളോടും സാധാരണക്കാരോടും ഇന്ന് നടക്കുന്ന പ്രതിഷേധത്തിൽ വലിയ തോതിൽ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഉപരോധം കാരണം അൽപ്പം അസൗകര്യങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 12 നും വൈകുന്നേരം 4 നും ഇടയിൽ ട്രെയിനിൽ യാത്ര ചെയ്യാനുള്ള പദ്ധതി നീട്ടി വെക്കണമെന്നും പന്ദർ അഭ്യർത്ഥിച്ചു. ‘റെയിൽ രോക്കോ’ സമരം ഭാഗികമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
പ്രക്ഷോഭം നടത്തുന്ന കർഷകരും കേന്ദ്രവും ഇതുവരെ മുൻ ആവശ്യങ്ങളിൽ കുറഞ്ഞത് നാല് റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടുത്തിയതിനു പുറമേ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *