ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഒരു സർക്കാർ ഉത്പന്നത്തെ അഭിനന്ദിച്ച് സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്. പണവും സമയവും നഷ്ടമാകാതെ കാണാൻ കഴിയുന്ന ചിത്രമാണിത്. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയസ്പർശിയായ ജീവിതകഥയാണ് സിനിമ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് പോസ്റ്റ് ഇടുന്നത്. ഒരു സർക്കാർ ഉല്പന്നം എന്ന സിനിമ അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാൻ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാൽ സമയം പോയതറിഞ്ഞില്ല. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ട്.
കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ. രണ്ടേ രണ്ടു വരിയിൽ എൻഡോസൾഫാൻ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു.
പിന്നെ നിസാം റാവുത്തർ. ഈ സിനിമയുടെ കഥയും തിരക്കഥയും. താൻ പ്രാണൻ നൽകി ഉണ്ടാക്കിയ സിനിമ. കാണാൻ പ്രിയ കൂട്ടുകാരൻ കാത്തു നിൽക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു…
സിനിമ കണ്ട് ജനങ്ങൾ കയ്യടിക്കുമ്പോൾ അത് കാണാനും കേൾക്കാനും നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ.ഓർക്കുമ്പോൾ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്.