കാനഡ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നിജ്ജാർ കൊല്ലപ്പെട്ട ഒൻപത് മാസത്തിനുശേഷമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ സംഭമായിരുന്നു ഇത്. 
സിബിഎസ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി പരമ്പരയായ ‘ദി ഫിഫ്ത്ത് എസ്റ്റേറ്റി’ൽനിന്ന് ലഭ്യമായ വീഡിയോ സിബിഎസ് ന്യൂസാണ് പുറത്തുവിട്ടത്. വിവിധ സ്രോതസുകൾ വീഡിയോ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്കു പുറത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കുമായി ഗുരുദ്വാരയുടെ പാർക്കിങ് സ്ഥലത്തുനിന്ന് നിജ്ജാർ പോകുന്നത് വിഡിയോയിൽ കാണാവുന്നതാണ്.
വാഹനം എക്സിറ്റിനടുത്ത് എത്തുമ്പോൾ ഒരു വെള്ള സെഡാൻ കാർ വണ്ടിയെ തടഞ്ഞുകൊണ്ട് മുന്നിൽ നിർത്തുന്നു. പിന്നാലെ രണ്ടുപേർ ഓടിവന്ന് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിവെച്ച രണ്ട് പേരും സിൽവർ കളർ ടൊയോട്ട കാംറിയിൽ കയറിയാണ് രക്ഷപ്പെടുന്നത്.
സംഭവം നടക്കുമ്പോൾ സമീപത്തെ മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന രണ്ട് പേർ വെടിയൊച്ച കേട്ട സ്ഥലത്തേക്ക് ഓടിവരുന്നതും അക്രമികളെ പിന്തുടരാൻ ശ്രമിക്കുന്നതും കാണാം. ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങളെത്തുമ്പോൾ രണ്ട് ആളുകൾ ഓടിപ്പോകുന്നത് കണ്ടുവെന്നത് സാക്ഷികളിലൊരാളായ ഭൂപീന്ദർ സിങ് സിദ്ദു വെളിപ്പെടുത്തിയിരുന്നു.
“ഓടിയെത്തിയവർ നിജ്ജാറിന് പ്രാഥമിക ശുശ്രൂഷ നല്‍കി. എന്നാൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ശ്വസിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല,” എന്നായിരുന്നു ഭൂപീന്ദർ സിങ് സിദ്ദുവിന്റെ പരാമര്‍ശം.

By admin

Leave a Reply

Your email address will not be published. Required fields are marked *