തിരുവനന്തപുരം: വനാതിർത്തി ജില്ലകളിൽ അടിക്കടിയുണ്ടാവുന്ന വന്യജീവി ആക്രമണ കൊലകളുടെ പശ്ചാത്തലത്തിൽ മനുഷ്യ – വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതു കൊണ്ട് മാത്രം വനാതിർത്തികളിലെ 30 ലക്ഷം മനുഷ്യരുടെ ദുരിതമൊഴിയില്ല. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് മനുഷ്യ – വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റർ) പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇതുകൊണ്ട് വന്യജീവികൾ പേടിച്ച് കാടുകയറുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികൾ ജില്ലാ, പ്രദേശിക തലത്തിൽ ഉൾപ്പെടെ രൂപീകരിക്കുന്നതിലും വൈരുദ്ധ്യമുണ്ട്. നാല് സമിതിയുണ്ടാക്കിയതു കൊണ്ട് വന്യജീവി ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാനാവുമെന്നാണ് സർക്കാർ പദ്ധതിയിടുന്നതെന്ന ചോദ്യം ബാക്കിയാവുന്നു.
സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉൾപ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവർത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്ത് തയ്യാറാക്കുമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
ചീഫ് വൈൽഡ് ലൈഫ് വാർഡനെ മനുഷ്യ – വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി നിയമിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. പക്ഷേ അദ്ദേഹം എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്നില്ല. പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും.
കൺട്രോൾ റൂമിൽ മതിയായ വാർത്താവിനിയമ സങ്കേതങ്ങൾ ഒരുക്കും. വയനാട്ടിലെയും ഇടുക്കിയിലെയും വനാതിർത്തികളിലെ വന്യജീവി ആക്രമണം തലസ്ഥാനത്തെ എ.സി മുറിയിലിരുന്ന് നിരീക്ഷിച്ചതുകൊണ്ട് ജനങ്ങൾക്ക് എങ്ങനെ രക്ഷകിട്ടുമെന്നതാണ് അവശേഷിക്കുന്ന ചോദ്യം.
വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ ആധുനിക വിവര – വിനിമയ സംവിധാനങ്ങൾ സജ്ജമാക്കും. മനുഷ്യ-വന്യജീവി സംഘർഷം നിലനിലനിൽക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജാഗ്രതയ്ക്കായി കൂടുതൽ താൽക്കാലിക വാച്ചർമാരെ നിയോഗിക്കും.
വന്യജീവി സംഘർഷങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളിൽ നിയമിക്കും. ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി. വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ കുറ്റിക്കാടുകൾ ഇല്ലാതാക്കുന്നതിന് ഉടമസ്ഥർക്ക് നിർദ്ദേശം നൽകും.
സർക്കാർ-അർദ്ധസർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും. തോട്ടം ഉടമകളോട് വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കും. നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നൽകി ശക്തിപ്പെടുത്തും. ഈ ടീമുകളെ വന്യജീവികളിറങ്ങുന്ന സ്ഥലങ്ങളിൽ കാണാനേ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.
മനുഷ്യ – വന്യജീവി സംഘർഷത്തിന് സാധ്യത കൂടിയ സ്ഥലങ്ങളിൽ ഫോറസ്റ്റ് ഡിവിഷൻ / സ്റ്റേഷൻ അടിസ്ഥാനപ്പെടുത്തി ആവശ്യാനുസരണം പ്രത്യേക ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഇത് ഡിഎഫ്ഒമാരുടെ ഉത്തരവാദിത്വമായിരിക്കും. വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ തോതിൽ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും.
എവിടങ്ങളിലൊക്കെ ഇതിന് താൽക്കാലിക സംവിധാനങ്ങളൊരുക്കാമെന്ന് വനംവകുപ്പ് നിർദ്ദേശിക്കണം. പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തുന്ന കാര്യം പരിഗണിക്കും. വന്യജീവി ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നൽകുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം.
ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കിഫ്ബി വഴി ഇപ്പോൾ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാൻ നടപടി സ്വീകരിക്കും.
മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള ദീർഘകാല – ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ – ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും. ഈ സമിതിയുടെ പഠനം തീരുമ്പോഴേക്കും എത്ര ജീവനുകൾ വന്യജീവികൾ എടുത്തിരിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.