ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന മേധാവി എസ് സോമനാഥിന് കാൻസർ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ-എൽ1 ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്കാനിൽ വളർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് സോമനാഥ് വെളിപ്പെടുത്തി.
“ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.” സോമനാഥ് പറഞ്ഞു.
ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് കുടുംബത്തിന് ഒരു ഞെട്ടലായിരുന്നു. എന്നാൽ ഇപ്പോൾ, ക്യാൻസറും അതിൻ്റെ ചികിത്സയും ഒരു പരിഹാരമായി ഞാൻ കാണുന്നു.”, അദ്ദേഹം പറഞ്ഞു.
“ആ സമയത്ത് പൂർണ്ണമായ രോഗശമനത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഈ പ്രക്രിയയ്ക്ക് വിധേയനായിക്കൊണ്ടിരുന്നു,” ക്യാൻസറിനെതിരായ തൻ്റെ പോരാട്ടത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. കേവലം നാല് ദിവസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം, അഞ്ചാം ദിവസം മുതൽ വേദനയില്ലാതെ തന്നെ അദ്ദേഹം ഇസ്രോയിലെ തൻ്റെ ജോലി പുനരാരംഭിച്ചു.
“ഞാൻ പതിവായി പരിശോധനകൾക്കും സ്‌കാനിംഗിനും വിധേയനാകും. പക്ഷേ, ഇപ്പോൾ ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു, എൻ്റെ ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്,” സോമനാഥ് കൂട്ടിച്ചേർത്തു.