ലണ്ടന്‍: ആരോഗ്യ മേഖലയിൽ യു കെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് . കഴിഞ്ഞ വർഷം ഹെൽത്ത് കെയറിൽ അനുവദിച്ച വിസകളുടെ എണ്ണത്തിലാണ് ഇരട്ടിയിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. അനുവദിച്ചതിൽ കൂടുതലും ആശ്രിത വിസകളാണെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്, തദ്ദേശീയരിൽ നിന്നും വലിയ പ്രതിഷേധങ്ങൾ നേരിടുമ്പോളാണ് പുതിയ കണക്കുകൾ സർക്കാരിന് കൂടുതൽ പ്രതിരോധം സൃഷ്ട്ടിച്ചിരിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ പ്രധാന ചര്‍ച്ചാവിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രി ഋഷി സുനാകിന് മേല്‍ കനത്ത സമ്മര്‍ദം സമ്മാനിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകള്‍.
പ്രധാനമന്ത്രി സുനകിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യു കെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുക എന്നത്. പക്ഷെ, നിയന്ത്രണങ്ങൾ വേണ്ട രീതിയിൽ നടപ്പിൽ വരുത്തിയിട്ടില്ലെന്നാണ് പുതിയ കണക്കുകളിൽ നിന്നും അനുമാനിക്കേണ്ടത്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മൂന്ന് പ്രധാന ആശങ്കകളില്‍ ഒന്നാണ് ഇമിഗ്രേഷന്‍. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവ്വേയിൽ ടോറികൾക്ക് കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്.
ഹോം ഓഫീസ് പുറത്തു വിട്ട കണക്ക് പ്രകാരം ബ്രിട്ടനിൽ 2023 – ല്‍ 337,240 വര്‍ക്ക് വിസകൾ അനുവദിച്ചു. തൊട്ടു മുൻപത്തെ വർഷത്തെ അപേക്ഷിച്ച് 26% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് കാരണം അടുത്തിടെ യു കെയിൽ വിദ്യാർത്ഥി – തൊഴിൽ – ആശ്രിത വിസകകൾ അനുവദിക്കുന്നതിൽ ധാരാളം മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. നവംബറില്‍ പുറത്തുവന്ന കണക്കു പ്രകാരം യു കെയിലെ നെറ്റ് മൈഗ്രേഷന്‍ 745,000 എന്ന റെക്കോര്‍ഡിലാണ് തുടരുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ – ഹെല്‍ത്ത് & കെയര്‍ റൂട്ടില്‍ അനുവദിച്ച വിസകളുടെ എണ്ണവും ഇരട്ടിയിലധികം വർധിച്ചു 146,477 – ൽ എത്തി. തൊഴിൽ വിസകളിൽ എത്തിയവരുടെ ആശ്രിതർക്കായി 279,131 വിസകളും അനുവദിക്കപ്പെട്ടു. കണക്കുകൾ സർക്കാരിന് എത്രത്തോളം ശുഭകരമാകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.